Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരുഘട്ടത്തിൽ മരണനിരക്കു കാര്യമായി കുറച്ചതിന് ഏവരുടെയും കയ്യടി നേടിയ സംസ്ഥാനമാണ് കേരളം. കോവിഡ് കേസുകൾ രാജ്യത്തു തന്നെ ഏറ്റവുമധികമുള്ള സംസ്ഥാനമായി മാറിയപ്പോഴും ആശ്വാസത്തോടെ കേരളം ലോകത്തോടു പറഞ്ഞത് മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നാണ്. എന്നാൽ, കോവിഡ് മരണനിരക്ക് പിടിച്ചുനിർത്തുന്നതിൽ കേരളം വിജയിച്ചില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ ഗുരുതര വീഴ്ചകളും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അനൗദ്യോഗികമായി പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നത്.
അതായതു ശരിയായ മരണക്കണക്ക് യഥാസമയം പുറത്തുവിടാൻ കേരളത്തിനു കഴിയുന്നില്ല. ഒന്നുകിൽ യഥാസമയം കോവിഡ് മരണം സ്ഥിരീകരിക്കാൻ കേരളത്തിൽ സംവിധാനമില്ല. അല്ലെങ്കിൽ, കേരളം മനഃപൂർവം കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പു മറുപടി പറേയണ്ട ഈ ചോദ്യത്തിൽ കേരളത്തെ സംശയനിഴലിൽ നിർത്തിയിരിക്കുകയാണു കേന്ദ്ര സർക്കാർ.
ഇന്ത്യയിൽ രണ്ടാമത്; മരണം 39,125
രാജ്യത്തു കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് ഇപ്പോൾ കേരളം. മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. നവംബർ 26 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 39,125 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണമാണ് കോവിഡ് കാരണമാണെന്നു സ്ഥിരീകരിച്ചത്. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 355 മരണവും വെള്ളിയാഴ്ച ഈ കണക്കിൽ പുതുതായി ഉൾപ്പെടുത്തിയതോടെ മരണനിരക്ക് 39,000 പിന്നിട്ടു.
വ്യാഴാഴ്ച വരെയുള്ള കണക്കു പ്രകാരം കര്‍ണാടകയില്‍ ഇത് 38,187ഉം തമിഴ്‌നാട്ടില്‍ 36,432ഉം ആണ്. മഹാരാഷ്ട്രയില്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്- 1,40,857. ഒക്ടോബര്‍ രണ്ടു മുതല്‍ 9500ൽ ഏറെ മരണങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ കേരളത്തിൽ പുതുതായി ഉള്‍പ്പെടുത്തിയത്.
കേരളത്തിൽ സംഭവിച്ചത്
പ്രതിദിന മരണസംഖ്യ കുറവാണെങ്കിലും കേരളം പിന്നീട് ഒറ്റയടിക്കു മരണം കൂട്ടിച്ചേർക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ രീതിയിൽ 8684 മരണം അധികമായി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 100ൽ താഴെ മരണങ്ങളാണ്. പിന്നീട്, 100 മുതൽ 300 വരെ മരണങ്ങൾ പല ദിവസങ്ങളിലായി കൂട്ടിച്ചേർത്തു. ഇതോടെ, ആകെ മരണം 1789ൽ നിന്ന് 10,473 ആയി ഉയർന്നു. ആകെ റിപ്പോർട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോൾ 83% മരണവും പിന്നീടു കൂട്ടിച്ചേർത്തവയാണ്.
കേന്ദ്രം പറയുന്നത്
കേരളത്തിൽ യഥാസമയം മരണം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനത്തിലെ അപര്യാപ്തതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മരണമായി പ്രഖ്യാപിക്കാൻ ബന്ധുക്കൾ നൽകുന്ന അപ്പീൽ മാത്രമല്ല, 2020 മാർച്ച് മുതൽ ഇക്കഴിഞ്ഞ ജൂൺ വരെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് ആശങ്ക നൽകുന്നതാണ്. ശക്തവും സമയബന്ധിതവും സുതാര്യമായ കോവിഡ് മരണ സ്ഥിരീകരണം അനിവാര്യമാണെന്നു നേരത്തേയും കേരളത്തെ ഓർമിപ്പിച്ചതാണ്.
മരണത്തിൽ മുന്നിൽ
കൂട്ടിച്ചേർത്തതു കൂടിയാകുമ്പോൾ, കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാകും. നവംബർ 25 വരെയുള്ള കണക്ക് പ്രകാരം ഈ മാസം രാജ്യത്തു സ്ഥിരീകരിച്ച ആകെ കേസുകളിൽ 56.6 ശതമാനവും കേരളത്തിൽ നിന്നാണ്. മരണം 77.4 ശതമാനവും. ഒക്ടോബറിലും സമാനമായിരുന്നു സ്ഥിതി– 55.6% കേസുകളും 64.7% മരണവും.
സെപ്റ്റംബറിൽ രാജ്യത്തെ 45.2% കേസുകളും 45.2% മരണവും കേരളത്തിൽ നിന്നായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകെ 4.66 ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ, ആകെ 39,125. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം പിന്നീടു കൂട്ടിച്ചേർത്തത്–1824.
30.82°C








