Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഉരുളക്കിഴങ്ങ് ന്യൂസീലൻഡിൽ നിന്നു കിട്ടി. രാജ്യത്തെ ഹാമിൽട്ടനിലുള്ള കർഷക ദാമ്പതിമാരായ ഡോണയുടെയും കോളിൻ ക്രെയ്‌ഗിന്റെയും കൃഷിതോട്ടത്തിലാണ് ഭീകരൻ ഉരുളക്കിഴങ്ങിനെ കണ്ടെത്തിയത്. ഒരു പട്ടിക്കുട്ടിയുടെ വലുപ്പവും എട്ട് കിലോ ഭാരവുമുള്ള ഉരുളക്കിഴങ്ങിന് ഡോഗ് എന്നാണ് ദമ്പതിമാർ നൽകിയ പേര്.
വീടിനു ചുറ്റും നല്ലൊരു കൃഷിത്തോട്ടം ദമ്പതിമാർക്കുണ്ട്. അവിടെ വെള്ളരിയും മറ്റു പച്ചക്കറികളുമൊക്കെയാണ് ഇവർ കൂടുതലായി വളർത്തുന്നത്. കഴിഞ്ഞ ദിവസം തോട്ടത്തിൽ കള പറിക്കുകയായിരുന്നു കോളിൻ. അദ്ദേഹത്തിന്റെ കാൽ അപ്പോൾ എന്തിലോ ചെന്ന് തട്ടി. വലിപ്പമുള്ള എന്തോ ജൈവവസ്തു ആ ഭാഗത്തു ഭൂമിക്ക് താഴെ സ്ഥിതി ചെയ്യുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അപ്പോഴേക്കും ഡോണയും അങ്ങോട്ടേക്ക് എത്തി. ഇരുവരും ആ വസ്തുവിന് ചുറ്റും മൺവെട്ടിയും കൃഷി ഉപകാരണങ്ങളും ഉപയോഗിച്ച് കുഴിയെടുത്ത് ഡോഗിനെ പൊക്കിയെടുത്തു. എന്നാൽ എന്താണ് സംഭവം എന്ന് അപ്പോഴും അവർക്ക് മനസ്സിലായില്ല.
തുടർന്നു ഡോഗിൽ നിന്നു ഒരു ചെറിയ കഷണം അടർത്തിയെടുത്ത് രുചിച്ചു നോക്കിയപ്പോഴാണ് അതൊരു ഉരുളക്കിഴങ്ങാണെന്നു ദമ്പതികൾക്ക് മനസ്സിലായത്. ഇത്രയും വലുപ്പവും വ്യത്യസ്തമായ രൂപവുമുള്ള ഒരു ഉരുളക്കിഴങ്ങുണ്ടാകുമെന്ന് വിശ്വസിക്കാൻ ദമ്പതിമാർക്ക് ആദ്യം പ്രയാസമുണ്ടായിരുന്നു. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം അവർ അത് സ്ഥിരീകരിച്ചു.
തുടർന്നാണ് അവർ ഡോഗിന്റെ ഭാരം പരിശോധിച്ചത്. എട്ടു കിലോ ഭാരം ഉണ്ടായിരുന്നു അതിന്. ഒരു ചെറിയ പട്ടിയുടെ ഭാരം.തുടർന്ന് അവർ ഈ ഉരുളക്കിഴങ്ങിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ ഇട്ടു. താമസിയാതെ ചിത്രങ്ങൾ തരംഗമാകുകയും അദ്‌ഭുത ഉരുളക്കിഴങ്ങ് ഒരു നോക്കു കാണാനായി ധാരാളം പേര് ഹാമിൽട്ടനിലെ ദാമ്പതിമാരുടെ ഫാം സന്ദർശിക്കുകയും ചെയ്തു. ഡോഗിനെ വച്ചു വലിച്ചു നീക്കാൻ പ്രത്യേകം ഒരു വണ്ടിയും കോളിൻ തയാർ ചെയ്തിട്ടുണ്ട്.
ഗിന്നസ് ലോക റെക്കോർഡ് പ്രകാരം ലോകത്ത് കണ്ടെത്തിയ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ് ബ്രിട്ടനിലാണ്.5 കിലോ ആയിരുന്നു ഇതിന്റെ ഭാരം. ഈ റെക്കോർഡ് ഡോഗ് പൊട്ടിച്ചെന്നും ലോകത്തിലെ ഏറ്റവും വലുപ്പവും ഭാരവുമുള്ള ഉരുളക്കിഴങ്ങായി ഡോഗിനെ അടയാളപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോളിനും ഡോണയും ഗിന്നസ് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
താൻ തോട്ടത്തിൽ അടുത്തകാലത്തൊന്നും ഉരുളക്കിഴങ്ങ് കൃഷി ചെയ്തിട്ടില്ലെന്നു കോളിൻ പറയുന്നു. എങ്ങനെയോ തോട്ടത്തിൽ വീണ വിത്തിൽ നിന്നു ഡോഗ് ഉണ്ടായതാകാനാണ് സാധ്യത. രണ്ട് വർഷത്തിലേറെയായി ഡോഗ് ഇവിടെ വളരുന്നുണ്ടെന്നാണ് കോളിന്റെ നിഗമനം. കൃഷിയിടത്തിൽ ചാണകവും അടിസ്ഥാന വളങ്ങളും ഒഴികെ മറ്റൊന്നും താൻ ഉപയോഗിക്കാറില്ലെന്നും കോളിൻ പറയുന്നു.പുറത്തെത്തിയതിനു ശേഷം ഡോഗ് ചെറുതായി ചുരുങ്ങാൻ തുടങ്ങിയിട്ടുണ്ട്. പൂപ്പൽ ബാധയും ചെറുതായി ഉണ്ടായി. ഇതിനാൽ, ഈ ഉരുളക്കിഴങ്ങ് വൃത്തിയാക്കിയശേഷം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് ദമ്പതികൾ.
30.82°C








