Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അവറാനെന്ന പേര് മാറ്റി 'മലയാളി'യായ ഉപ്പയും ആ വഴിയില്‍ ജീവിച്ച മകനും...
സാംസ്‌കാരിക പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമൊക്കെയായിരുന്ന അഷ്റഫ് മലയാളി കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഈ ഇടക്കാണ് മരണപ്പെട്ടത് .അഷ്റഫ് എന്ന പേരിനോട് ‘മലയാളി’ എന്ന് ചേര്‍ത്തതിന്റെ കൗതുകമന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവില്‍ നിന്നുമാണ് ഈ നാമം കിട്ടിയത് എന്നാണ് അറിയാൻ കഴിയുക . സ്വാതന്ത്യസമര സേനാനിയും എഴുത്തുകാരനുമായ എ.എ. മലയാളിയുടെ മകനാണ് അഷ്റഫ് മലയാളി. ഒന്നിലധികം ‘മലയാളികള്‍’ ഉള്ള ഒരു കുടുംബമുണ്ട് പാലക്കാട്. സ്വത്വത്തിലും പേരിലുമെല്ലാം ‘മലയാളി’യെ ചേര്‍ത്തുവെച്ച നാടകനടനും സാഹിത്യകാരനുമായിരുന്നു എ.എ. മലയാളി. 1929 ജൂണ്‍ 16ന് ആലുക്കല്‍ കുഞ്ഞിക്കമ്മു പൂളക്കപ്പറമ്പില്‍ പാത്തുമ്മ ഉമ്മ എന്നിവരുടെ മകനായി മലപ്പുറം കുറ്റിപ്പുറത്താണ് എ.എ. മലയാളി ജനിച്ചത്. അവറാന്‍ എന്നായിരുന്നു ആദ്യകാലത്തെ പേര്. പിന്നീടത് അവറാന്‍ മലയാളിയെന്നും, കുടുംബപ്പേര് കൂടെ ചേര്‍ത്ത് ആലുക്കല്‍ അവറാന്‍ മലയാളി അഥവാ എ.എ. മലയാളിയെന്നും മാറ്റി.
തൂലികാ നാമമാണ് എ.എ. മലയാളി എന്നത്. എഴുത്തുകാരനായും സാംസ്‌കാരിക പരിഷ്‌കര്‍ത്താവായും സജീവമായിത്തുടങ്ങിയ സമയത്ത്, ചെറുപ്പകാലത്ത് തന്നെ അദ്ദേഹം പേര് മാറ്റിയിരുന്നു.
നാടിനോടുള്ള തന്റെ സ്നേഹം കൊണ്ട് തന്നെയായിരിക്കും പിതാവ് ഈ പേര് സ്വീകരിച്ചതെന്നും എ എ മലയാളിയുടെ മറ്റൊരു മകനായ ഇഖ്ബാല്‍ പറയുന്നു .ചെറുപ്പകാലത്ത് തന്നെ എ.എ. മലയാളി മാപ്പിളപ്പാട്ടിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 1967ല്‍ മാതൃഭൂമിയുടെ പ്രത്യേക ലേഖകനായി പത്രപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു. അങ്ങനെ ജോലി ആവശ്യാര്‍ത്ഥം കുറ്റിപ്പുറത്തുള്ള കുടുംബ വീട്ടില്‍ നിന്നും അദ്ദേഹം പാലക്കാടേക്ക് മാറുകയായിരുന്നു.
ജീവചരിത്ര പുസ്തകമായ ‘സ്വാതന്ത്യസമരസേനാനികള്‍’, ചരിത്ര പുസ്തകമായ ‘കോണ്‍ഗ്രസ് ഡയറക്ടറി’ എന്നിവ എ.എ. മലയാളിയുടെ രചനയില്‍ പിറന്നവയാണ്. നിരവധി കഥാസമാഹാരങ്ങളും നോവലുകളും നാടകങ്ങളും ഗാനസമാഹാരങ്ങളും മാപ്പിളപ്പാട്ട് കളക്ഷനുകളും അദ്ദേഹത്തിന്റേതായുണ്ട്.ഇദ്ദേഹത്തിന്റെ ഗാനരംഗത്തെ സംഭാവനകളെക്കുറിച്ച് ‘എ.എ. മലയാളി, എഴുത്തും ജീവിതവും’ എന്ന പേരില്‍ എ.പി. കുഞ്ഞാമു പുസ്തകം എഴുതിയിട്ടുണ്ട് .
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, എം. ഗോവിന്ദന്‍ എന്നിവരടങ്ങിയ ഒരു കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളായിരുന്നു എ.എ. മലയാളി. കുറ്റിപ്പുറത്തെ എല്ലാ സാംസ്‌കാരിക പരിപാടികളുടേയും ഭാഗമായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപമെടുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഈ പേര് സ്വീകരിച്ചിരുന്നിരിക്കണം. അവറാന്‍ എന്ന പേര് ആരും അറിയാതെ പോകുംവിധം കേരളത്തിന് പുറത്തും അദ്ദേഹം മലയാളിയായാണ് അറിയപ്പെട്ടത്. മലപ്പുറത്തെ കുറ്റിപ്പുറത്ത് പൊതുസമൂഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ സ്വാധീനത്തിലായിരിക്കും ആ പേര് സ്വീകരിച്ചത്,” എഴുത്തുകാരന്‍ എ.പി. കുഞ്ഞാമു പറയുന്നു.2000 മെയ് മൂന്നിന് തന്റെ 71ാം വയസിലാണ് എ.എ. മലയാളിയെന്ന ദേശസ്നേഹി നാടിനോട് വിടപറഞ്ഞത്. ‘മലയാളി’ എന്ന ആ അഭിമാനത്തിന്റെ പേര് അതിന്റെ പെരുമ ചോരാതെ കാക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ അഷ്റഫ് മലയാളിക്ക് സാധിച്ചു.
പിതാവ് എ.എ. മലയാളിയുടേയും മാതാവ് ശെരീഫ മലയാളിയുടേയും പാത പിന്തുടര്‍ന്ന് ‘മലയാളികളായി’ ജീവിക്കുന്ന മറ്റ് രണ്ട് പേര്‍ കൂടി ഇന്ന് ഈ കുടുംബത്തിലുണ്ട്. സഹോദരങ്ങളായ ഇഖ്ബാല്‍ മലയാളിയും ആസാദ് മലയാളിയും. ‘മലയാളി’ത്തം വിടാത്ത കുടുംബത്തിന്റെ പ്രതിനിധികളായി.
30.82°C








