Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന നീളം കൂടിയ പേരില്‍ നിന്ന് എ.പി.ജെ എന്ന മൂന്നക്ഷരത്തിലേക്കു ചുരുങ്ങുമ്പോള്‍, ഒരു പേര് ബഹിരാകാശത്തോളം ഉയരംവയ്ക്കുന്നത് എങ്ങനെയെന്ന് നമ്മള്‍ നിശ്ശബ്ദമായി തിരിച്ചറിയും. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 15. എണ്‍പത്തിയെട്ടാം ജന്മവാര്‍ഷികം. ഇന്ന്, ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളിലൊഴികെ ഈ ജന്മവാര്‍ഷികം ആരും ആഘോഷിച്ചതായി വാര്‍ത്ത കണ്ടില്ല. ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ലോക വിദ്യാര്‍ത്ഥിദിനമാണ് ഇന്ന്. എന്നിട്ടും കേട്ടില്ല, കലാമിന്റെ പേര് അധികമൊന്നും. ജീവിച്ചിരുന്നപ്പോഴും, ആഘോഷങ്ങളിലായിരുന്നില്ല കര്‍മ്മപഥത്തിലെ ആത്മാര്‍പ്പണത്തിലായിരുന്നു ഈ അസാധാരണ മനുഷ്യന്റെ ശ്രദ്ധ.
ജീവിതം പോലെ അസാധാരണമായിരുന്നു, ആ മരണവും. 2015 ജൂലായ് 27 ന് ഷില്ലോംഗ് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളോട് പ്രഭാഷണം നടത്തവേ ഒരു ഹൃദയസ്തംഭനം. വിദ്യാര്‍ത്ഥികള്‍ കലാമിന് എത്രയും പ്രിയരായിരുന്നു. സ്വപ്‌നങ്ങള്‍ കാണാനും ചിറകുകളില്‍ അഗ്നി പടര്‍ത്താനും അവരെ പഠിപ്പിച്ചത് അബ്ദുള്‍ കലാം ആണ്. രാജ്യത്തെ ഏറ്റവും നല്ല മസ്തിഷ്‌കങ്ങളെ തിരഞ്ഞാല്‍, പഠിച്ചിരുന്ന കാലത്ത് പിന്‍ബഞ്ചുകാരായിരുന്നവരായിരിക്കും പലരും എന്ന് കലാം പറഞ്ഞതിന്റെ പൊരുള്‍ നമുക്കിപ്പോഴും പിടികിട്ടിയിട്ടില്ല. പാഠപുസ്തകങ്ങളുടെ അതിരിലൊതുങ്ങുന്ന വിദ്യാഭ്യാസത്തിന്റെ പരിമതിയും, ഭാവനയുടെ സാധ്യതകളുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം.
തമിഴ്‌നാട്ടില്‍, സാധാരണയേക്കാള്‍ തനി സാധാരണമായൊരു വീട്ടില്‍ ജനിച്ച അബ്ദുള്‍കലാം ഇന്ത്യയുടെ മിസൈല്‍ നായകനായി വളര്‍ന്നത് ഒരു സ്വപ്‌നത്തിന്റെ കഥയാണ്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി. ഇന്ത്യയുടെ പൊഖ്‌റാന്‍ അണുവിസ്‌ഫോടനത്തിന്റെ അണിയറ ശില്പി. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികള്‍ക്കു പിന്നാലെ ഭാരതരത്‌നമെന്ന പരമോന്നത പുരസ്‌കാരം. ഇത്തിരിയുള്ളൊരു മനുഷ്യന് എത്തിപ്പിടിക്കാവുന്ന ഉയരങ്ങളെക്കുറിച്ചുള്ള പാഠപുസ്തകമായിരുന്നു, കലാം. ആഘോഷിക്കപ്പെടാതെ പോകുന്ന ജന്മദിനങ്ങള്‍ക്കപ്പുറം കലാം പറഞ്ഞത് മറക്കാതിരിക്കാം: ജിജ്ഞാസ, ക്രിയാത്മകത, സംരംഭകത്വം, ധാര്‍മ്മികത ഇവയുടെ അന്തസ്സന്ത പഠിപ്പിക്കുന്നതാകണം, നമ്മുടെ വിദ്യാഭ്യാസം.
30.82°C








