Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമ്മമാര്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കുന്ന അമ്മത്തൊട്ടില്‍ പദ്ധതി സംസ്ഥാനത്ത് വിജയകരമാണ്. അത് പല മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് സര്‍ക്കാര്‍. ആദ്യഘട്ടമെന്ന നിലയില്‍ റബര്‍ മേഖലയില്‍ ഈ പദ്ധതി പരീക്ഷിക്കും. അതായത്, റബര്‍ കൃഷി നടത്താന്‍ നിര്‍വാഹമില്ലാതെ തോട്ടം തരിശിടുന്ന റബര്‍ കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ദത്തെടുക്കും. റബര്‍ ബോര്‍ഡ് അവിടെ കൃഷിയിറക്കും. പരിപാലനം, കാലാകാലം വേണ്ടുന്ന മരുന്നുതളി, തോട്ടം ഒരുക്കല്‍, ടാപ്പിംഗ്, ഷീറ്റ് അടിക്കല്‍... അങ്ങനെ കംപ്‌ളീറ്റ് പണിയും റബര്‍ ബോര്‍ഡ് ചെയ്യും. ചെലവ് കിഴിച്ച് വരുമാനത്തിന്റെ നിശ്ചിത വിഹിതം ഭൂമിയുടെ ഉടമയ്ക്ക്. ആ കാശു വാങ്ങി കീശയില്‍ വയ്ക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ- ഉവ്വോ? റബര്‍ തോട്ടങ്ങള്‍ ദത്തെടുക്കുന്ന പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് റബര്‍ ബോര്‍ഡ് പദ്ധതി. അതിനു മുന്നോടിയായി, സംസ്ഥാനത്ത് കൃഷി നടത്താതെ വെറുതെയിട്ടിരിക്കുന്ന റബര്‍ തോട്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി വരുന്നു. ലാഭകരമായി കൃഷി നടത്താവുന്ന തോട്ടങ്ങള്‍ കണ്ടെത്തി അതിന്റെ ഉടമകളുമായി നിശ്ചിതകാലത്തേക്ക് കരാര്‍ ഒപ്പിടാനാണ് ഉദ്ദേശ്യം. റബറിന്റെ വിലയിടിവ്, ഉത്പാദനച്ചെലവിലെ വദ്ധനവ്, തൊഴിലാളി ക്ഷാമം... അങ്ങനെ റബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച ഘടകങ്ങള്‍ പലതാണ്. സംസ്ഥാനത്തെ 30 ശതമാനം തോട്ടങ്ങള്‍ വെറുതെയിട്ടിരിക്കുന്നതായാണ് ബോര്‍ഡിന്റെ കണക്ക്. അടുത്ത രണ്ടു വര്‍ഷത്തിനകം അതില്‍ പകുതി തോട്ടങ്ങളിലെങ്കിലും ഉത്പാദനം പുനരാരംഭിക്കണമെന്നാണ് റബര്‍ ബോര്‍ഡിന്റെ ആഗ്രഹം. റബര്‍ ഉത്പാദന സംഘങ്ങള്‍ വഴിയാണ് ദത്തെടുക്കല്‍ നടപടികള്‍ റബര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കുക. കൃഷി ചെയാതാല്‍ പോരല്ലോ- പാലെടുക്കാന്‍ ആളെക്കിട്ടണ്ടേ. അതിന് ആദ്യം ടാപ്പേഴ്‌സ് ബാങ്ക് രൂപീകരിക്കും. പദ്ധതി കൊള്ളാം. പക്ഷേ, വിലയിടിഞ്ഞു നില്‍ക്കുന്ന റബര്‍ കൃഷി ചെയ്യാന്‍ ഇനിയും ഭൂമി വിട്ടുകൊടുക്കാന്‍ തോട്ടമുടമകള്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. കപ്പയും ചേനയും കാച്ചിലും പച്ചക്കറിയുമൊക്കെ വിളഞ്ഞു വിലസി നിന്നിരുന്നിടത്താണ് പണ്ട് നമ്മള്‍ കൊക്കോ കൃഷി തുടങ്ങിയത്. എല്ലാവരും കൊക്കോ കര്‍ഷകരായപ്പോള്‍ കൊക്കോയ്ക്ക് വിലയിടിഞ്ഞു. അപ്പോള്‍ നമ്മള്‍ കൊക്കോ വെട്ടിക്കളഞ്ഞ് റബര്‍ നട്ടു. എല്ലാവരും റബര്‍ മുതലാളിമാരായപ്പോള്‍ അതിനു വിലയിടിഞ്ഞു. അപ്പോള്‍ നമ്മള്‍ ഭൂമി തരിശിട്ടു. ഇപ്പോള്‍ പറയുന്നു, കപ്പ നടുന്നതാണ് ലാഭമെന്ന്. എല്ലാം കറങ്ങിത്തിരിഞ്ഞ് പഴയിടത്തുതന്നെ. ഇനി സര്‍ക്കാര്‍ വക കപ്പത്തൊട്ടിലിന്റെ കാലം വരാതിരുന്നാല്‍ കൊള്ളാം
31.82°C








