Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാകും. ''രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെങ്കിലും വായ്പ മൊറട്ടോറിയം നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പകരം സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവിന് ശേഷിയില്ലാത്തവര്‍ക്ക് വായ്പകള്‍ പുനക്രമികരിച്ച് നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും'' ശക്തികാന്ത ദാസ് പറഞ്ഞു
ഇതുവഴി, ബാങ്കുകളോട് തിരിച്ചടവിനുള്ള കാലാവധി കൂട്ടാനും കൂടുതല്‍ തുക വായ്പയായി അനുവദിക്കാനും ആവശ്യപ്പെടാനാകും. ആര്‍ബിഐയുടെ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിരിക്കുന്നത് എംഎസ്എംഇ മേഖലയാണ്. പൊതുമേഖലാ ബാങ്കുകളിലെ 81.5 ശതമാനം എംഎസ്എംഇ യൂണിറ്റുകളും ഇത് പ്രയോജനപ്പെടുത്തിയിരുന്നു. തൊട്ടുപിന്നില്‍ 80 ശതമാനമായി വ്യക്തികളാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ 58 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിലും 42.5 ശതമാനം എംഎസ്എംഇ യൂണിറ്റുകളും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപവരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ അവസരമൊരുക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ജിഎസ്ടി രജിസ്‌ട്രേഷനുള്ള കമ്പനികള്‍ക്ക് മാത്രമെ ഈ സൗകര്യം ലഭ്യമാകൂ.
അതുകൊണ്ടു തന്നെ വായ്പാ പുനഃക്രമീകരണ സൗകര്യം രാജ്യത്തെ ലക്ഷക്കണക്കിന് എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഉപകാരപ്രദമാകും എന്നാണ് കണക്കുകൂട്ടുന്നത്. 2020 മാര്‍ച്ച് ഒന്നു വരെ കൃത്യമായി തിരിച്ചടവ് നടത്തി വരികയും അതിനു ശേഷം മുടങ്ങുകയും ചെയ്തവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. അപ്പോള്‍ നിലവിലുള്ള വായ്പാ തുകയാണ് പുനഃക്രമീകരണത്തിന് പരിഗണിക്കുക.
ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഇതിനായി അപേക്ഷിക്കാനാവും. അപേക്ഷ നല്‍കി മൂന്നു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. തിരിച്ചടവ് ക്രമീകരിക്കുക, തിരിച്ചടക്കാനാവാതെ കുന്നുകൂടിയ പലിശ നികത്താനായി കൂടുതല്‍ വായ്പ അനുവദിക്കുക, വായ്പയുടെ കാലാവധിയില്‍ മാറ്റം വരുത്തുക തുടങ്ങിയ സൗകര്യങ്ങളാണ് വായ്പാ പുനഃക്രമീകരണത്തിലൂടെ ലഭ്യമാകുക. അതിനുള്ള മറ്റു വ്യവസ്ഥകളും നിബന്ധനകളും ഓരോ വ്യക്തിയെയും സ്ഥാപനത്തെയും ആശ്രയിച്ചിരിക്കും.
റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മൂന്നു ദിവസം നീണ്ടു നിന്ന വായ്പാനയ അവലോക യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെന്നും തുടര്‍ച്ചയായ നാലാം മാസവും രാജ്യത്തെ ചരക്ക് കയറ്റുമതി ചുരുങ്ങിയെന്നും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കൂടുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ വിതരണ ശൃംഖലയില്‍ തടസം നേരിട്ടതിനാല്‍ ചില്ലറ വില്‍പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ മാസത്തില്‍ 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണില്‍ ഇളവ് വന്നതിനെത്തുടര്‍ന്ന് ജൂണില്‍ അത് 6.1 ശതമാനമായി. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ഭക്ഷ്യവിലക്കയറ്റം കടുത്ത വെല്ലുവിളിയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
31.82°C








