Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിചെന്ന് സൂചനകൾ. ഒന്നാം വരവിനേക്കാൾ മാരകമാണ് രണ്ടാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ . കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായേക്കുമെന്ന്റിപ്പോർട്ട് നിലനിൽക്കെ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു ...
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇപ്രകാരം...
തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലുമായി. ഇനി വോട്ടെണ്ണുന്നത് മെയ് രണ്ടാം തിയതിയാണ്.
ഗാലറിയിലിരുന്നു രാഷ്ട്രീയം കാണുന്ന കേരളത്തിനും പുറത്തുമുള്ള ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഈ ഒരു മാസം ഇടവേള വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. യു കെ യിലെ പോലെ വൈകുന്നേരം തിരഞ്ഞെടുപ്പ് കഴിയുന്നു. അന്ന് രാത്രിയോ അടുത്ത ദിവസം പകലോ തിരഞ്ഞെടുപ്പ് ഫലം, പിന്നെ വൈകാതെ മന്ത്രിസഭ, പുതിയ മന്ത്രിമാര്‍ ഇതാണ് ഞങ്ങള്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. പണ്ടൊക്കെ ഒരു ദിവസം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിറ്റേന്ന് വൈകുന്നേരം ആകുന്പോഴേക്ക് വോട്ടെണ്ണലും കഴിഞ്ഞു രാഷ്ട്രീയ ചിത്രം വ്യക്തമാകും.
പക്ഷെ കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്തരത്തില്‍ ഒരു മാസം ഇടവേള ഉണ്ടാകുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കളും സജീവ പ്രവര്‍ത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് എത്രമാത്രം അധ്വാനിക്കുന്നുണ്ടെന്ന് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവര്‍ക്ക് കുറച്ചു വിശ്രമം കിട്ടുന്നത് നല്ലതാണ്. ഒരു മാസം അവരൊക്കെ രാഷ്ട്രീയം മാറ്റിവെച്ച് ഒന്ന് വിശ്രമിക്കട്ടെ. ഇന്നത്തെ എന്റെ വിഷയം അതല്ല. വീണ്ടും കോവിഡ് തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ദിവസേന ഉണ്ടാകുന്നത് ഇപ്പോള്‍ ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് തുടങ്ങിയതില്‍ പിന്നെ ഇതാദ്യമായി ഇന്ത്യയില്‍ കേസുകളുടെ എണ്ണം ഒരു ദിവസം ലക്ഷത്തില്‍ കൂടുതല്‍ ആയി.
യൂറോപ്പിലും അമേരിക്കയിലും രണ്ടാമത്തെ തരംഗം വന്നപ്പോള്‍ ഇന്ത്യയില്‍ കേസുകള്‍ കുറഞ്ഞു വരികയായിരുന്നു. വാക്സിനേഷന് തുടങ്ങിയതോടെ നമ്മള് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല പോകുന്നത്. ഒന്നാമത്തെ തരംഗത്തിന് മുകളിലാണ് ഇപ്പോള്പ്രതിദിന കേസുകള്‍, ഒന്നാമത്തെ തരംഗം അതിന്റെ ഏറ്റവും ഉയരത്തില്‍ എത്തിയതിലും വേഗതയിലാണ് രണ്ടാമത്തെ തരംഗം കയറിവരുന്നത് എന്നതും, ഇനിയും ഇത് പാരമ്യത്തില്‍ എത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേസുകളുടെ എണ്ണം കൂടുന്നതോടെ മരണങ്ങളുടെ എണ്ണവും കൂടി വരികയാണ്. പ്രധാനമന്ത്രി എട്ടാം തീയതി മുഖ്യമന്ത്രിമാരെ കാണുന്നുണ്ടെന്ന് വായിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കണം.
ഈ സാഹചര്യത്തില്‍ ഇനി കേരളത്തിലെ കാര്യം എന്താകും?
ജനുവരിക്ക് ശേഷം കൊറോണയുടെ കേസുകള്‍ പൊതുവെ കുറഞ്ഞു വരികയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ വീടിന് പുറത്തിറങ്ങി, പുറത്തു നിന്നുള്ളവര്‍ വീട്ടിലെത്തി, പരസ്പരം കൈ കൊടുത്തു, കെട്ടിപ്പിടിച്ചു, ഒരുമിച്ച് ജാഥയിലും മീറ്റിംഗിലും പങ്കെടുത്തു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നമുക്കുണ്ടായിരുന്ന ജാഗ്രത വച്ച് നോക്കിയാല്‍ ഒരു മാസ്ക് വച്ചിട്ടുണ്ടെന്നതൊഴിച്ചുള്ള എല്ലാ മുന്‍കരുതലുകളും നമ്മള് ഏതാണ്ട് ഒഴിവാക്കി. ഇതുകൊണ്ട് തന്നെ കേരളത്തിലും രണ്ടാമത് ഒരു തരംഗം ഇനി പ്രതീക്ഷിച്ചേ പറ്റൂ. അതും വേഗത്തില്‍ തന്നെ കയറിവരാനുള്ള സാധ്യതയുണ്ട്.
പ്രായമായവരും ആരോഗ്യപ്രവര്‍ത്തകരും തന്നെ വാക്സിന് എടുത്തത് കൊണ്ട് കഴിഞ്ഞ തവണത്തെ അത്ര ഭീതി നമുക്കില്ലെങ്കിലും നമ്മള് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പോഴും ബാക്കിയുണ്ട്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ നമ്മുടെ കേസുകളുടെ എണ്ണം പിടിച്ചു നിര്‍ത്തുക എന്നതാണ്. അത് സാധിച്ചില്ലെങ്കില്‍ മരണ നിരക്ക് ഉയരും.
തല്ക്കാലം ആ ഒരു സ്ഥിതിയില്‍ നമ്മള് എത്തിയിട്ടില്ല, പക്ഷെ ഇന്ത്യയില്‍ മറ്റുള്ള സ്ഥലങ്ങളില്‍ കേസുകളുടെ എണ്ണം കയറി വരുന്ന വേഗത കാണുന്പോള്‍ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ കേസുകള്‍ കുറക്കാനുള്ള ശ്രമങ്ങളും കേസുകള്‍ ഉണ്ടായാല്‍ അത് ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ നിര്‍ത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കണം. പെട്ടിയിലിരിക്കുന്ന വോട്ടുകള്‍ പോലെ മലയാളികളും അല്പം ഹൈബര്‍നേറ്റ് ചെയ്താല്‍ രണ്ടാമത്തെ തരംഗത്തിന്റെ രൂക്ഷതയില്‍ നിന്നും നാം രക്ഷപെട്ടേക്കാം.
ഇങ്ങനെ പറഞ്ഞുകൊണ്ട് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നു.