Your Comment Added Successfully!

കാമുകന്റെ അടുത്തെത്താൻ സഹായം തേടിയ പതിമൂന്നുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിമൂന്നു വയസുകാരിയെ തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ കൊണ്ടു പോയത് . ശേഷം പീഡനടത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23) എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്
പെൺകുട്ടി സമൂഹമാധ്യമത്തിലൂടെയാണ് തമിഴ്നാട് സ്വദേശി ധരണിയെ പരിചയപ്പെട്ടത്. കർണാടക തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗർ സ്വദേശിയാണ് ധരണി (22). ധരണിയുമായി പെൺകുട്ടി പ്രണയത്തിലായി. ശേഷം ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിന്റെ സഹായം തേടി. ഇതേത്തുടർന്ന് ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി ഹൊസൂരിലെ ബസ്സ്റ്റാൻഡിൽ പെൺകുട്ടിയെ ഇറക്കിവിട്ടു എന്നാണ് പൊലീസ് പറയുന്നത്.
ഹുസൂരിലെത്തിയ പെൺകുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ മുക്കം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയെയും കാമുകനായ ധരണിയെയും ധരണിയുടെ താമസസ്ഥലത്തു നിന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുൻരാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
തുടർന്ന് അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുൻരാജിനെ മണാശ്ശേരിയിൽ വെച്ചു കസ്റ്റഡിയിലെടുത്തു. ശേഷം രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലർച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. ഇവർ പെൺകുട്ടിയെ കടത്താൻ ശ്രമിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.